District News
പിറവം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മജൂഷ് മാത്യൂസ് നയിക്കുന്ന ജാഥയ്ക്ക് പിറവത്ത് സ്വീകരണം നൽകി.
നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ സമ്മേളനം മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സാബു നരകാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ്, വിൽസൺ കെ. ജോൺ, പി.സി. ജോസ്, കെ. ആർ. പ്രദീപ്കുമാർ, ഷാജു ഇലഞ്ഞിമറ്റം, വർഗീസ് നാരേകാട്ട്, കെ. മത്തച്ചൻ, റെജി വീരമന, ആർ. ഹരി, മാത്യു കുന്നേൽ, ബിജു പാട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
District News
പിറവം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും കെട്ടിട നിർമാണ അനുമതി ലഭിക്കുന്നതിന് കാലതാമസമില്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ലെൻസ്ഫെഡ് പിറവം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി കാലോചിതമായ മാറ്റങ്ങൾ വരുത്തി ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കണമെന്നും സമ്മേളനം വ്യക്തമാക്കി.
പിറവം വലിയ പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനം അനൂപ് ജേക്കബ് എംൽഎ ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് ഏരിയ പ്രസിഡന്റ് വർഗീസ് കെ. ചാലപ്പുറം അധ്യക്ഷത വഹിച്ചു. കെ സ്മാർട്ട്എക്സ്പേർട്ട് രാജേഷ് ടി. വർഗീസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സിമി പ്രജീഷ്, ട്രഷറർ ലാലു ജേക്കബ്, കെ.ജെ. ജോൺ, കെ. അനിൽകുമാർ, പി.ജി. സനിൽകുമാർ, വി.കെ. സന്തോഷ്, വി.ടി. അനിൽ കുമാർ, പി.കെ. പ്രകാശ്, ആന്റണി ഷൈജു എന്നിവർ പ്രസംഗിച്ചു.
District News
കോതമംഗലം: ഭൂതത്താൻകെട്ട് വാച്ച് ടവറിന്റെ ചെരിവു മൂലം സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ട് വർഷങ്ങളാകുന്നു. കാരണം വ്യക്തമാക്കാതെ പൂട്ടിയ വാച്ച് ടവറിൽ അറ്റകുറ്റപ്പണികൾ ഒന്നും നടത്താത്തതിനാൽ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാൻ നിർമിച്ച ടവർ നിലവിൽ നോക്കുകുത്തിയായിരിക്കുകയാണ്.
നിർമാണം പൂർത്തീകരിച്ച ശേഷം വളരെ കുറച്ചുകാലം മാത്രമാണ് ഇതിൽ പ്രവേശനനാനുമതി ഉണ്ടായിരുന്നത്. പിന്നീട് കാരണം വ്യക്തമാക്കാതെ പ്രവേശനം നിരോധിക്കുകയായിരുന്നു. നാലുനില കെട്ടിടത്തോളം ഉയരമുള്ളതാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച വാച്ച് ടവർ. നിബിഢ വനവും മാനം മുട്ടെയുള്ള മലനിരകളും ഡാമും തടാകവും എല്ലാം ഉയരക്കാഴ്ചയിൽ ഇവിടെനിന്ന് ആസ്വദിക്കാനുകുമായിരുന്നു. വാച്ച് ടവറിലേക്കുള്ള പ്രവേശനം തടഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇപ്പോഴും അധികൃതർ കൃത്യമായ ഉത്തരം നൽകുന്നില്ല.
ടവറിന്റെ ബലക്ഷയമാണ് പ്രശ്നം എന്നതാണ് ഔദ്യോഗിക രഹസ്യം. ഒരു വശത്തേക്ക് ടവർ ചരിയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തറയിൽ വിരിച്ചിട്ടുള്ള ടൈലുകൾ ഇളകിയ നിലയിലാണ്. അടിത്തറക്ക് ഉറപ്പില്ലാത്തതാണ് ടവറിന്റെ ബലക്ഷയത്തിന് കാരണം. പുഴയോരത്ത് ഇത്രയും ഉയരത്തിലുള്ള നിർമിതിക്ക് ആവശ്യമായ അടിത്തറ ഉണ്ടായിരുന്നില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ടൂറിസ്റ്റ് മാപ്പിൽ ഇടം നേടിയിട്ടുള്ള ഭൂതത്താൻകെട്ടിൽ സഞ്ചാരികളെ ആകർഷിക്കുവാൻ ഉള്ള ഇടങ്ങളെല്ലാം പരിപാലനമില്ലാതെ കാടുകയറിയും വൃത്തിഹീനമായും നശിക്കുകയാണ്. ഇവിടത്തെ ക്വാർട്ടേഴ്സുകളും, പാർക്കും, പുഴയോരത്തെ നടപ്പാതകളുമെല്ലാം പരിപാലനമില്ലാതെ നാശത്തിന്റെ വക്കിലാണ്.
വാച്ച് ടവറിന് കുറച്ച് മാത്രം മാറി ഒരു ഏറുമാടം ഉണ്ട്. മരത്തിന് മുകളിൽ ഇരുമ്പ് ഏഡറുകൾ കൊണ്ട് നിർമിച്ചതാണ് ഈ ഏറുമാടം. സഞ്ചാരികളെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു ഇത്. ഈ എറുമാടവും നശിച്ച് കിടക്കുകയാണ്. പരിപാലനമില്ലാത്തതിനാൽ ഇരുമ്പ് ഭാഗങ്ങൾ തുരുമ്പെടുത്ത അവസ്ഥയിലാണ്. കാടുമൂടിയിട്ടുമുണ്ട്.
District News
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ റോസയുടെ തമുക്ക് പെരുന്നാൾ ആഘോഷിച്ചു. രാവിലെ 5.45ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ തിരുനാൾ കൊടിയേറ്റി. തുടർന്ന് തിരുനാൾ നേർച്ചയായ തമുക്ക് വികാരി ആശീർവദിച്ചു.
സഹ വികാരിമാരായ ഫാ. ജസ്റ്റിൻ ചേറ്റൂർ, ഫാ. മാത്യു എടാട്ട്, ഫാ. ജോൺ മറ്റപ്പിള്ളി,കൈക്കാരന്മാരായ ജോയ്സ് മുണ്ടയ്ക്കൽ, ബെന്നി ചിറ്റൂപ്പറമ്പിൽ, ജോബി പാറങ്കിമാലിൽ, പിതൃവേദി പ്രസിഡന്റ് സോണി പാമ്പയ്ക്കൽ, സെക്രട്ടറി ജിജോ അറയ്ക്കൽ പാരീഷ് കൗൺസിലേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.
District News
പുത്തന്‍കുരിശ്: കാലം ചെയ്ത ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന് ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തുടക്കമായി.
പ്രാരംഭ ദിവസമായ ഇന്നലെ മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിച്ചു. തുടർന്ന് അനുസ്മരണ സന്ദേശവും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു.
കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് കടയ്ക്കനാട് സെന്റ് ജോർജ് അരമന കത്തീഡ്രലിൽ നിന്നാരംഭിച്ച ശ്രേഷ്ഠ ബാവായുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള വാഹന റാലിക്ക് പാത്രിയർക്കാ സെന്ററിൽ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാർ ഈവാനിയോസ്, ഏലിയാസ് മാർ അത്താനാസിയോസ്, യാക്കോബ് മാർ അന്തോണിയോസ്, സഭാ അത്മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, വൈദികർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് വൈകിട്ട് ആറിന് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടന്നു.
District News
വാഴക്കുളം: ആവോലി പഞ്ചായത്തില്‍ വനിത, ശിശുക്ഷേമ കേന്ദ്രത്തിന്റെയും ഷീ ജിമ്മിന്റെയും ഉദ്ഘാടനം നടത്തി. വനിത, ശിശുക്ഷേമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപിയും, ഷീ ജിമ്മിന്റെ ഉദ്ഘാടനം മാത്യു കുഴല്നാടന് എംഎല്‍എയും നിര്‍വഹിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ വി.എസ്. ഷെഫാന്‍, ആന്‍സമ്മ വിന്‍സെന്റ്, ബിന്ദു ജോര്‍ജ്,
പഞ്ചായത്തംഗങ്ങളായ ജോര്‍ജ് തെക്കുംപുറം, അഷറഫ് മൊയ്തീന്, സൗമ്യ ഫ്രാന്‍സിസ്, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ഷീബു പരീക്കല്‍, കെ.പി. മുഹമ്മദ്, ജോജി ജോസ്, ലിയോ മൂലേക്കുടി, പി.എം. നൂഹ്, വി.എം. റിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആവോലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു പുറകിലായാണ് പുതിയ കെട്ടിടം നിർമിച്ച് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. 85 ലക്ഷം രൂപ ചെലവിൽ 2000 ചതുരശ്ര അടിയിൽ ഇരുനിലകളിലായായിരുന്നു നിർമാണം.
District News
കൊച്ചി : ‘100 ഗീതകങ്ങള്‍ എഴുതി ഒരു പുസ്തകമാക്കണമെന്നായിരുന്നു ഉദ്ദേശം. 22 പദ്യങ്ങളെ എഴുതിയുള്ളൂ. ഗീതാഗോവിന്ദ പരിഭാഷയ്ക്ക് ഒരുമ്പെട്ടതിനാല്‍ ഈ കൃതി തരാന്‍ സാധിച്ചില്ല'. 1931 മേയ് എട്ടിന് ചങ്ങമ്പുഴ ഒരു പ്രസാദകന് എഴുതിയ കത്താണ് ഇത്.
കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തില്‍ തമ്മനം നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരുക്കിയ കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടേത് അടക്കം തെരഞ്ഞെടുക്കപ്പെട്ട 75 പ്രശസ്ത വ്യക്തികളുടെ കത്തുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
ശ്രീനാരായണ ഗുരു, ഇ.എം.എസ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള തുടങ്ങി നിരവധി വ്യക്തികളുടെ കത്തുകള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജില്ലയിലെ വിവിധ സ്കൂളുകളില്‍ നടത്തുന്ന പ്രദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉമാ തോമസ് എംഎല്‍എ നിര്‍വഹിച്ചു. വിചാര്‍വിഭാഗ് ജില്ലാ ചെയര്മാന് ഷൈജു കേളന്തറ അധ്യക്ഷത വഹിച്ച യോഗത്തില്‍ നളന്ദ പബ്ലിക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജലക്ഷ്മി ശിവരാമന്, കെ. ജി. ബാലന്, എസ്. വീണദേവി, ജോണ്സണ് ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ കെഎസ്ഇബി ജീവനക്കാരന് വി.ഡി. ഷജില്‍ ശേഖരിച്ച കത്തുകളായിരുന്നു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
Kerala
കോട്ടയം: ഇടിമിന്നലേറ്റ് സിഗ്നലിനു തകരാർ സംഭവിച്ചതിനാൽ കോട്ടയം - എറണാകുളം പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) സ്റ്റേഷന് സമീപത്തെ ഇലക്ട്രിക് ലൈനിനാണ് ഇടിമിന്നലിൽ തകരാർ സംഭവിച്ചത്.
ഇതോടെ ഹൈദരാബാദ് - തിരുവനന്തപുരം ശബരി സൂപ്പർ എക്സ്പ്രസ് വൈക്കം റോഡിലും, എറണാകുളം - കൊല്ലം മെമു പിറവം റോഡ് (വെള്ളൂർ) സ്റ്റേഷനിലും, മംഗലാപുരം - തിരുവനന്തപുരം പരശുറാം എക്സ്പ്രസ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലും പിടിച്ചിട്ടു.
തുടർന്ന് തകരാർ പരിഹരിച്ച് വൈകുന്നേരം 3.40 ന് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. ഗതാഗതം പുനഃസ്ഥാപിച്ച ശേഷം അധികൃതർ ലൈനിൽ വിശദമായ പരിശോധനയും നടത്തി.